Friday, June 11, 2010

FIFA_12-06-2010


ഫ്രാന്‍സ് കുടുങ്ങി

Posted on: 12 Jun 2010


കേപ്്ടൗണ്‍: അവസാന പത്തുമിനിറ്റില്‍ പത്തുപേരുമായി കളിച്ചിട്ടും ഉറുഗ്വായ് പിടിച്ചു നിന്നു. ഫ്രാന്‍സിന്റെ ആക്രമണത്തെ വീറോടെ ചെറുത്താണ് അവര്‍ അര്‍ഹിക്കുന്ന ഗോള്‍ രഹിത സമനില നേടിയത്.
ഫ്രാന്‍സിന്റെ പേരുകേട്ട ആക്രമണത്തെ പ്രതിരോധിക്കുകയെന്ന തന്ത്രം ഫലപ്രദമായി നടപ്പിലാക്കാന്‍ ഉറുഗ്വായ്ക്കായി.പോരാട്ടവീര്യം വഴി അവര്‍ സമനില പിടിച്ചെടുക്കുകയായിരുന്നു.
ക്യാപ്റ്റന്‍ തിയറി ഹെന്റിയെയും ഫ്‌ളോറന്റ് മലൂദയെയും കരയ്ക്കിരുത്തിയാണ് ഫ്രാന്‍സ് ഇറങ്ങിയത്. ആറാം മിനിറ്റില്‍ കളിയിലെ ആദ്യ സുവര്‍ണാവസരം ഫ്രാന്‍സിനു ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനയില്ല. റിബറി ഇടതു വിങ്ങിലൂടെ നടത്തിയ ആക്രമണത്തിന്റെ ഫലമായിരുന്നു അവസരം . റിബറിയുടെ ക്രോസ് ഗോള്‍ വലയിലേക്ക് തട്ടിയിടേണ്ട ചുമതലയേ സിഡ്‌നി ഗോവൂവിനുണ്ടായിരുന്നുള്ളൂ. അവസരം മുതലാക്കുന്നതില്‍ ഗോവൂ ദയനീയമായി പരാജയപ്പെട്ടു.
പതിമ്മൂന്നാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ചു. പിന്നാലെ ഫോര്‍ലാന്‍ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിനെ പരീക്ഷിച്ചു.
പതിനേഴാം മിനിറ്റില്‍ ഫ്രാന്‍സിന് വീണ്ടും അവസരം. ഇക്കുറിയും പ്ലേമേക്കര്‍ റിബറി തന്നെയാണ് അവസരമൊരുക്കിയത്. റിബറിയെ ,മൗറീഷ്യോ വിക്ടോറിനോ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് താരം തന്നെയാണ് എടുത്തത്. ഗോള്‍പോസ്റ്റിന്റെ മൂലയിലേക്ക് പറന്നിറങ്ങിയ പന്ത് ഉറുഗ്വായ് ഗോളി ഫെര്‍ണാണ്ടോ മുസ്‌ലേര തട്ടിയകറ്റി. പിന്നാലെ എഡിഗിയോ അരെവാലോയെ ഫൗള്‍ ചെയ്തതിന് റിബറി മഞ്ഞക്കാര്‍ഡും കണ്ടു.
തുടര്‍ന്നും ഫ്രാന്‍സിന്റെ മുന്നേറ്റമാണ് കണ്ടതെങ്കിലും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ അനെല്‍ക്കയും ഗോവൂവും മത്സരിക്കുകയായിരുന്നു. ഉറുഗ്വായുടെ പ്രതിരോധവും ഫ്രഞ്ച് പടയുടെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചു.
റിബറിക്കൊപ്പം അബു ദിയാബിയാണ് ഫ്രാന്‍സിനു വേണ്ടി അധ്വാനിച്ച് കളിച്ചത്. ഹെന്റിക്കു പകരം ടീമിനെ നയിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പാട്രിസ് എവ്‌റയ്ക്ക് ആദ്യ പകുതിയില്‍ ശോഭിക്കാനായില്ല.
മറുവശത്ത് ഫോര്‍ലാന്‍ ഉറുഗ്വായ്ക്ക് വേണ്ടി കളം നിറഞ്ഞു കളിച്ചു. ഗോളടിക്കാനുള്ള ശ്രമത്തിനിടയില്‍ ഇരുവശത്തും താരങ്ങള്‍ ഓഫ് സൈഡില്‍ കുടുങ്ങി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ആക്രമണത്തില്‍ ഫ്രാന്‍സായിരുന്നു മുന്‍പില്‍ . പക്ഷേ അവരുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഉറുഗ്വായ്‌യുടെ പ്രതിരോധനിരയ്ക്കായി. അവസരം കിട്ടിയപ്പോഴൊക്കെ പ്രത്യാക്രമണത്തിലൂടെ തിരിച്ചടിക്കാന്‍ ഉറുഗ്വായ്ക്കും കഴിഞ്ഞു.
ആദ്യ പകുതിയില്‍ എട്ടു ഷോട്ടുകള്‍ ഫ്രാന്‍സ് ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തപ്പോള്‍ ഉറുഗ്വായ്ക്ക് രണ്ടു ഷോട്ടുകള്‍ മാത്രമേ പായിക്കാനായുള്ളൂ. രണ്ടു കോര്‍ണര്‍കിക്കുകളും അവര്‍ക്കു ലഭിച്ചു.
രണ്ടാം പകുതി ഉറുഗ്വായുടെ ആക്രമണത്തോടെയാണ് തുടങ്ങിയത്. ഫോര്‍ലാന്‍ രണ്ടു തവണ ലക്ഷ്യം കാണുന്നതിനടുത്തെത്തി.മറുവശത്ത് ഫ്രാന്‍സും പ്രത്യാക്രമണങ്ങളുടെ ആധിപത്യം നേടാന്‍ ശ്രമിച്ചു. പകരക്കാരനായി ഇറങ്ങിയ ലൊദെയ്‌രോ 80-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ഉറുഗ്വായ്ക്ക് തിരിച്ചടിയായി. സാംഗയ്‌ക്കെതിരായ ഫൗളിനായിരുന്നു ലൊദെയ്‌രോ മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയത്.


ഫ്രാന്‍സ്-ഉറുഗ്വായ് പോരാട്ടം ആരംഭിച്ചു

Posted on: 11 Jun 2010



കേപ്ടൗണ്‍: മുന്‍ചാമ്പ്യന്മാരായ ഫ്രാന്‍സും ഉറുഗ്വായും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചു.

നിലവിലെ റണ്ണറപ്പുകളെന്ന വിശേഷണമുണ്ടെങ്കിലും ഫ്രാന്‍സിന്റെ നീലപ്പടയും കോച്ച് റെയ്മണ്ട് ഡൊമെനെക്കും ആശങ്കയോടെയാണ് ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തില്‍ ഉറുഗ്വായെ നേരിടുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ലോകഫുട്‌ബോളിന്റെ അവസാനവാക്കായിരുന്നു ഫ്രാന്‍സെങ്കില്‍ ഇന്ന് സ്ഥിതി മാറി. കഴിഞ്ഞ ലോകകപ്പിനുശേഷം പിന്നോട്ടടിച്ച ഫ്രാന്‍സ് പ്ലേ ഓഫില്‍ ക്യാപ്റ്റന്‍ തിയറി ഹെന്റിയുടെ വിവാദ ഗോളിലാണ് ദക്ഷിണാഫ്രിക്കയിലേക്ക് ചീട്ടു നേടിയത്.

സന്നാഹമത്സരത്തില്‍ ചൈനയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ (1-0) അവരെ ടുണീഷ്യ സമനിലയിലും തളച്ചു (1-1). കോസ്റ്റാറിക്കയ്‌ക്കെതിരെ നേടിയ ജയം(2-1) മാത്രമാണ് ഡൊമെനെക്കിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഫ്രാന്‍സിലെ വെറുക്കപ്പെടുന്ന വ്യക്തിയായ ഡൊമെനെക്കിന് ലോകകപ്പില്‍ ടീമിനെ മുന്നോട്ടു നയിച്ചാല്‍ മാത്രമേ മുഖംരക്ഷിച്ച് പടിയിറങ്ങാനാകൂ.

സന്നാഹമത്സരത്തിലെ തോല്‍വിയൊന്നും കാര്യമാക്കാനില്ലെന്നാണ് ഡൊമെനെക്കിന്റെ അഭിപ്രായം. വില്യം ഗാലാസും പാട്രിസ് എവ്‌റയും നേതൃത്വം നല്‍കുന്ന പ്രതിരോധവും ജെറമി ടുളാളനും അബു ദിയാബിയും അണിനിരക്കുന്ന മിഡ്ഫീല്‍ഡും ഫ്രാന്‍സിനു കരുത്തുനല്‍കും. യോവാന്‍ ഗോര്‍ക്കോഫ്, ഫ്രാങ്ക് റിബറി, നിക്കോളാസ് അനെല്‍ക്ക എന്നിവരുടെ സാന്നിധ്യം ഡൊമെനെക്കിന് പലരീതിയിലുള്ള സാധ്യതകളാണ് ടീമിനു നല്‍കുന്നത്.

രണ്ടു ലോകകപ്പ് കിരീടങ്ങളുടെ പാരമ്പര്യമുള്ള ഉറുഗ്വായ്ക്ക് അതിനുശേഷം അതേ പ്രഭാവം നിലനിര്‍ത്താനായില്ല. ഇക്കുറിയും അമിത പ്രതീക്ഷയൊന്നുമില്ലെങ്കിലും അടുത്ത കാലത്തെ മോശം പ്രകടനങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാമെന്ന വിശ്വാസം കോച്ച ഓസ്‌കര്‍ ടബാരസിനുണ്ട്. സന്നാഹമത്സരങ്ങളിലെ ടീമിന്റെ പ്രകടനവും കോച്ചിന് പ്രതീക്ഷ നല്‍കുന്നുണ്ട്. സ്വിറ്റസര്‍ലന്‍ഡിനെയും (3-1), ഇസ്രായേലിനെയുമാണ് (4-1) സന്നാഹമത്സരങ്ങളില്‍ അവര്‍ തകര്‍ത്തത്.

ഫ്രാന്‍സിനെ നേരിടാനുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ച് ടബാരസ് ധീരത കാട്ടുകയും ചെയ്തു. ഡിഫന്‍ഡര്‍ മൗറീഷ്യോ വിക്ടോറിനോയും മിഡ്ഫീല്‍ഡര്‍ എഗിഡിയോ അരെവാലോറിയോസുമാണ് ടീമില്‍ ഇടംപിടിച്ച അപ്രതീക്ഷിത താരങ്ങള്‍. മുന്നേറ്റനിരയില്‍ അറ്റ്‌ലറ്റിക്കോ മാഡ്രിഡിന് യൂറോപ്പ കിരീടം നേടിക്കൊടുത്ത ഡീഗോ ഫോര്‍ലാനാണ് ഉറുഗ്വായുടെ പ്രതീക്ഷ. ഡച്ച് ടീം അയാക്‌സിനുവേണ്ടി കഴിഞ്ഞ സീസണില്‍ 35 ഗോള്‍ അടിച്ചു കൂട്ടിയ ലൂയി സോറസായിരിക്കും മുന്നേറ്റ നിരയില്‍ ഫോര്‍ലാന്റെ പങ്കാളി.


തിരമാലകളില്‍ ഷബലാല

Posted on: 12 Jun 2010




ജൊഹാനസ്ബര്‍ഗ്: മെക്‌സിക്കന്‍ തിരമാലകള്‍ക്കു മീതെ വുവുസലയുടെ കാതടപ്പിക്കുന്ന കഠോരനാദം മുഴങ്ങിനിന്ന സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് ആതിഥേയരുടെ ചുണക്കുട്ടികള്‍, ബഫാന ബഫാന തലയുയര്‍ത്തിമടങ്ങി. കരുത്തുറ്റ മെക്‌സിക്കന്‍ നിരയ്‌ക്കെതിരെ ആദ്യം ഗോള്‍ നേടുകയും സമനിലയോടെ ഒരു പോയന്റ് കരസ്ഥമാക്കുകയും ചെയ്താണ് ദക്ഷിണാഫ്രിക്ക ആദ്യമത്സരം പൂര്‍ത്തിയാക്കിയത്.

സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ നിറഞ്ഞ 83,548 കാണികളില്‍ ഭൂരിഭാഗവും മുഴക്കിയ വുവസലകള്‍ നല്‍കിയ ആത്മവിശ്വാസം മുതലാക്കി ദക്ഷിണാഫ്രിക്ക പിടിച്ചു നിന്നു. ആദ്യ പകുതിയില്‍ ആര്‍ത്തിരമ്പിയ മെക്‌സിക്കന്‍ തിരമാലകള്‍ക്കു മുന്നില്‍ പരിചയ സമ്പന്നനായ ഗോളി ഇതുമെലെങ് ഖുനെ വന്‍മതിലായി നിന്നു,രണ്ടാം പകുതിയിലാകട്ടെ ആക്രമിച്ചു മുന്നേറിയ അവര്‍ക്ക് ആദ്യ പകുതിയിലെ ഭാഗ്യം കൈമുതലായുണ്ടായിരുന്നെങ്കില്‍ വിജയവുമായി മടങ്ങാമായിരുന്നു. ആവേശപ്പോരാട്ടതില്‍ ഒന്നിനൊന്നു മികച്ചു നിന്നതില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഒപ്പം മെക്‌സിക്കോയ്ക്കും അഭിമാനിക്കാം.

ആദ്യ പകുതിയില്‍ മെക്‌സിക്കോയുടെ സമ്പൂര്‍ണാധിപത്യമായിരുന്നു.സിഫിവ് ഷബലാല 55-ാം മിനിറ്റില്‍ നേടിയ ഗോളോടെ മത്സരത്തിലേക്ക് തിരിച്ചുവന്നു. ജയമുറപ്പിച്ച് ആതിഥേയര്‍ മുന്നേറുന്നതിനിടയിലാണ് ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്കേസ് സമനിലഗോളോടെ ടീമിന്റെ രക്ഷയ്‌ക്കെത്തിയത്.പകരക്കാരന്‍ ഗ്വാര്‍ഡാര്‍ഡോ നല്‍കിയ പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന മാര്‍ക്കേസ് വലയിലെത്തിച്ചു. കളി തീരാന്‍ പതിനൊന്നു മിനിറ്റു മാത്രം ശേഷിക്കെയായിരുന്നു മാര്‍ക്കേസിന്റെ ഗോള്‍.

ആദ്യ പകുതിയില്‍ മെക്‌സിക്കോയുടെ യുവസ്‌ട്രൈക്കര്‍ ജിയോവാനി ഡോ സാന്‍ഡോസായിരുന്നു താരം. ഗോളെന്നുറച്ച മൂന്നു ഷോട്ടുകളാണ് സാന്‍ഡോസ് ഉതിര്‍ത്തത്.ഖുനെ എന്ന മഹാമേരുവിന്റെ മനസാന്നിധ്യമാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

പ്രതിരോധം മറന്ന് മെക്്‌സിക്കോ ഗോളിനായി ശ്രമിച്ചതിന്റെ ഫലമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഗോള്‍. മൈതാനമധ്യത്തില്‍ നിന്നും നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയ ഷബലാലാ ഉശിരനൊരു ഷോട്ടിലൂടെ മെക്‌സിക്കന്‍ ഗോളിയെ കീഴടക്കി.

ഗോള്‍ വീണതിന്റെ ആവേശത്തില്‍ ദക്ഷിണാഫ്രിക്ക ആക്രമണം ശക്തമാക്കിയെങ്കിലും മെക്‌സിക്കോയും പ്രതീക്ഷ കൈവിടാതെയാണ് കളിച്ചത്.ദക്ഷിണാഫ്രിക്കയുടെ ആക്രമണങ്ങള്‍ക്കു പിന്നാലെയായിരുന്നു മെക്‌സിക്കോയുടെ സമനിലഗോള്‍. വിജയഗോളിനായി ആര്‍ത്തിരമ്പിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിതസമയം തീരാന്‍ ഒരു മിനിറ്റു ശേഷിക്കെ വിജയം കൈപ്പിടിയിലെത്തിയതാണ്. ഒറ്റയ്ക്കു മുന്നേറിയ എംഫലേലയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്കു തെറിച്ചപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം ഒരു നിമിഷം നിശബ്ദമായി.

വെലയുടെ ഓഫ് സൈഡ് ഗോള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 37-ാം മിനിറ്റില്‍ കാര്‍ലോസ് വെല പന്ത് വലയിലെത്തിച്ചപ്പോള്‍ പത്തൊന്‍പതാം ലോകകപ്പിലെ ആദ്യ ഗോളെന്നാണ് മെക്‌സിക്കന്‍ താരങ്ങളും ലോകമെമ്പാടുമുള്ള കാണികളും വിശ്വസിച്ചത്.പക്ഷേ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചപ്പോള്‍ എല്ലാവരും സ്തബ്ധരായി. കോര്‍ണര്‍ കിക്ക് തടയാന്‍ ദക്ഷിണാഫ്രിക്കന്‍ ഗോളി ഖുനെ മുന്നോട്ടു കയറിയപ്പോള്‍ വെല ഗോളിക്കു പിന്നിലായിപ്പോയി.ഗോള്‍ ലൈനില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ഡിഫന്‍ഡര്‍ ഉണ്ടായിരുന്നെങ്കിലും എതിര്‍ താരം ഗോളിക്കു പിന്നിലായാല്‍ ഓഫ് സൈഡാകുമെന്ന നിയമമനുസരിച്ചാണ് ലൈന്‍സ് റഫറി
ഗോള്‍ അനുവദിക്കാതിരുന്നത്.



എന്തെന്തു വര്‍ണങ്ങള്‍, എന്തെന്തു കടുംതാളങ്ങള്‍

Posted on: 12 Jun 2010


ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കയുടെ താളങ്ങള്‍, വര്‍ണങ്ങള്‍ എന്നിവയില്‍ ആണ്ടുമുങ്ങി ലോകകപ്പിന് തകര്‍പ്പന്‍ തുടക്കം.
ചരിത്രവും സംസ്‌കാരവും ഗോത്രവും ഭാഷയും പാട്ടും താളവുമൊക്കെ ഇടകലര്‍ത്തി സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയ ആയിരങ്ങള്‍ പതൊന്‍പതാമത്തെ ലോകകപ്പിന് ആകര്‍ഷകമായ വരവേല്പ് നല്‍കി. സ്റ്റേഡിയത്തിലെ അരലക്ഷം വുവുസലെകള്‍ മുഴക്കിയ ശബ്ദത്തില്‍, മിഗ് വിമാനങ്ങളുടെ പ്രകമ്പനം പോലും നിഷ്പ്രഭമായി.

ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെ വീറുറ്റ പ്രദര്‍ശനമായി മാറി ഉദ്ഘാടനച്ചടങ്ങ്. പേരക്കുട്ടിയുടെ മകളുടെ മരണം മൂലം നെല്‍സണ്‍ മണ്ടേല എത്താതിരുന്നത് നിരാശ പരത്തിയെങ്കിലും ആഫ്രിക്കയുടെ ഒരുമയുടെ വിളംബരമായി ഉദ്ഘാടനം.
കറുപ്പിന്റെ സൗന്ദര്യത്തെ വാഴ്ത്തിക്കൊണ്ട് സോക്കര്‍സിറ്റി മൈതാനത്തേക്ക് വന്നത് ഒരു വലിയ വണ്ടായിരുന്നു. പിന്നാലെ, കാതടിപ്പിക്കുന്ന കരഘോഷത്തോടെ ലോകകപ്പിന്റെ പന്ത് ജബുലാനി കടന്നുവന്നു. കാമറൂണിലെ, കെരുബിയക്കാരുടെ വരവായി പിന്നീട്. ചുവന്ന വസ്ത്രം ധരിച്ചുകൊണ്ട് നീങ്ങിയ സംഘം അവരുടെ നെയ്ത്തു ചരിത്രത്തിന്റെ വീരഗാഥ അവതരിപ്പിച്ചു. നിവര്‍ത്തിയ വസ്ത്രങ്ങളില്‍ മനുഷ്യവംശം നടന്നുപോയ പാടുകള്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് സ്റ്റേഡിയത്തിനുള്ളില്‍, സോക്കര്‍സിറ്റി സ്റ്റേഡിയത്തിന്റെ ചെറിയ മാതൃക പുനര്‍ജനിച്ചു. ജനസഞ്ചയത്തിന് മുന്നിലേക്ക് വന്ന ഗായകന്‍ ഖാലിദ് തന്റെ ഹിറ്റ് ഗാനമായ 'ദീദി' എന്ന ഗാനം ആലപിച്ചപ്പോള്‍ സ്റ്റേഡിയം ഇരമ്പി.

സ്റ്റാന്‍ഡില്‍ നിന്നുകൊണ്ട് ഡെസ്മണ്ട് ടുട്ടു താളം ചവിട്ടി. ആഫ്രിക്കയുടെ പ്രതീകങ്ങളായി, ക്വിഡിംബികളും യാറൂബകളും പരമ്പരാഗത വേഷത്തില്‍ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിവിധ വര്‍ഗക്കാര്‍, അവരുടെ ചടുലതാളത്തിന്റെ ഭംഗികള്‍ പ്രദര്‍ശിപ്പിച്ചു. ഇസിബിയ്യയും അമാസുവും പാടിക്കഴിഞ്ഞപ്പോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെ കൊടികളുമായി കുട്ടികളുടെ സംഘമെത്തി. ഓരോയിനം അവസാനിക്കുമ്പോഴും വുവുസലെയുടെ വന്യമായ ശബ്ദം സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ചു.


അമേരിക്ക ഇന്ന് ഇംഗ്ലണ്ടിനെതിരെ

Posted on: 12 Jun 2010



റുസ്തന്‍ബര്‍ഗ്: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയാണ് ഗ്രൂപ്പ് സി മത്സരത്തില്‍ അമേരിക്കയും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ശനിയാഴ്ച ഏറ്റുമുട്ടുന്നത്. ബ്രസീലില്‍ 1950ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് 'പുല്‍ത്തകിടിയിലെ അത്ഭുതം' എന്ന് പില്ക്കാലത്ത് അറിയപ്പെട്ട കളിയില്‍ ഫുട്‌ബോളിലെ ശിശുക്കളായിരുന്ന അമേരിക്ക ഇതിഹാസതാരങ്ങളുമായി എത്തിയ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ചത്. ബെലൊ ഹൊറിസോണ്ടയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്റ്റേഡിയത്തിലായിരുന്നു ഈ കളി. 'ബാറ്റില്‍ ഓഫ് ബൊലാ ഹൊറിസോണ്ടെ' എന്നും കളി അറിയപ്പെടുന്നുണ്ട്.

അക്കാലത്ത് ഇംഗ്ലണ്ട് ടീം ഫുട്‌ബോളിലെ രാജക്കാന്മാരായാണ് അറിയപ്പെട്ടിരുന്നത്. ലോക മഹായുദ്ധത്തിന് ശേഷം നടന്ന 30 കളികളില്‍ 23ലും ഇംഗ്ലണ്ട് ജയം നേടിയിരുന്നു. ആകെ കളിച്ച 45 കളികളില്‍ അമേരിക്കയ്ക്ക് രണ്ടു ജയമാണ് ഉണ്ടായിരുന്നത്. കിരീടം നേടാന്‍ ഇംഗ്ലണ്ടിന് മൂന്നിലൊന്ന് സാധ്യത കല്പിക്കപ്പെട്ടപ്പോള്‍ അമേരിക്കയ്ക്ക് 500ല്‍ ഒരു സാധ്യതയാണ് നല്കിയിരുന്നത്.

ലോക ഫുട്‌ബോളിലെത്തന്നെ ഇതിഹാസതാരങ്ങളായ സ്റ്റാന്‍ലി മാത്യൂസ്, സ്റ്റാന്‍ മോര്‍ട്ടന്‍സന്‍, ടോം ഫിന്നി തുടങ്ങിയ അതികായന്മാരുമായാണ് ഇംഗ്ലണ്ട് ബ്രസീലില്‍ എത്തിയിരുന്നത്. ഇംഗ്ലീഷ് പ്രൊഫഷണല്‍ ലീഗിലെ മിന്നുംതാരങ്ങളെ അണിനിരത്തിയ ഇംഗ്ലണ്ടിന് അമേരിക്ക ഒരു എതിരാളിയേ ആയിരുന്നില്ല. മുഴുവന്‍സമയ ഫുട്‌ബോള്‍താരങ്ങളായിരുന്നില്ല അമേരിക്കയുടെത്. ഇംഗ്ലണ്ടിനെതിരെ വിജയഗോള്‍ നേടിയ ഹെയ്തി വംശനായ ജോ ഗാറ്റ്ജന്‍സ് കൊളംബിയ സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്നു. സ്‌കൂള്‍ അധ്യാപകരും ഹോട്ടല്‍ജീവനക്കാരും തപാല്‍വകുപ്പ് ജീവനക്കാരും മറ്റും ഉള്‍പ്പെട്ടതായിരുന്നു ടീം. ഗാറ്റ്ജന്‍സ് ഉള്‍പ്പെടെ മൂന്നു പേരെ അവസാനനിമിഷത്തിലാണ് ടീമിലെടുത്തത്. ടൂര്‍ണമെന്റിന് മുമ്പ് ഒരു തവണ മാത്രമായിരുന്നു ടീം അംഗങ്ങള്‍ ഒത്തുകൂടിയിരുന്നത്. അമേരിക്കയ്ക്ക് ഒരു സാധ്യതയുമില്ലെന്ന് കോച്ചായ ബാല്‍ ജെഫ്രിതന്നെ വ്യക്തമാക്കിയിരുന്നു.

മത്സരം തുടങ്ങി ആദ്യ 12 മിനിറ്റിനകം ഇംഗ്ലണ്ടിന് ആറ് സുവര്‍ണാവസരങ്ങള്‍ ലഭിച്ചിരുന്നു. രണ്ടുതവണ പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി. 37-ാം മിനിറ്റിലാണ് ഇംഗ്ലീഷ് ടീമിനെ ഞെട്ടിച്ച ഗോള്‍ പിറന്നത്. വാര്‍ട്ടര്‍ ബര്‍ ദൂരെനിന്നടിച്ച പന്ത് ഗാറ്റ്ജന്‍സിന്റെ തലയില്‍ത്തട്ടി വലയില്‍ കയറുന്നത് നിസ്സഹായനായി നോക്കിനില്ക്കാനേ ഇംഗ്ലീഷ് ഗോളി ബ്രെറ്റ് വില്യംസിന് കഴിഞ്ഞുള്ളൂ.

ഗോള്‍ തിരിച്ചടിക്കാനുള്ള ഇംഗ്ലണ്ടിന്റെ നിരന്തര ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ അനശ്വരമായൊരു മത്സരത്തിന് പരിസമാപ്തിയായി.

അമേരിക്കയോടേറ്റ പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറാനാവാതെ പോയ ഇംഗ്ലണ്ട് അടുത്ത കളിയില്‍ സ്‌പെയിനിനോടും തോറ്റു പുറത്തായി. രണ്ടാം കളിയില്‍ ചിലിയോടു തോറ്റ അമേരിക്കയ്ക്കും മുന്നേറാനായില്ല. പിന്നീട് 1990ലാണ് അമേരിക്ക ലോകകപ്പ് കളിച്ചത്.

ഫുട്‌ബോളില്‍ എന്തും സംഭവിക്കാം എന്ന പാഠമാണ് കളി നല്കിയത്. ബെലോ ഹൊറിസോണ്ടയിലെ പോരാട്ടത്തിന്റെ സ്മരണയില്‍ റുസ്തന്‍ബര്‍ഗില്‍ അമേരിക്ക ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ പഴയ അമേരിക്കന്‍ ടീമല്ല ഇന്ന്. നിലവാരത്തില്‍ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു. കോണ്‍ഫെഡറേഷന്‍ കപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെ ഞെട്ടിച്ച് ഫൈനലില്‍ കടന്നടീമാണ് അവരുടേത്. ബ്രസീലിനെതിരെ ഫൈനലില്‍ രണ്ടുഗോള്‍ ലീഡ് നേടാനും അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നു. ഒടുവില്‍ ബ്രസീല്‍ 3-2ന് കഷ്ടിച്ച് ജയം നേടുകയായിരുന്നു.

രണ്ടാമതെത്താന്‍ ഇരുവര്‍

Posted on: 12 Jun 2010



പോര്‍ട്ട് എലിസബത്ത്: അര്‍ജന്റീനയെ പിന്നിലാക്കി ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തുക എന്ന അതിമോഹത്തോടെയാകില്ല ദക്ഷിണ കൊറിയയും ഗ്രീസും ശനിയാഴ്ച നെല്‍സണ്‍മണ്ടേല ബേ സ്റ്റേഡിയത്തിലിറങ്ങുക. ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാവുക എന്നതുമാത്രമേ ഇരു ടീമുകളുടെയും ആദ്യഘട്ടഅജന്‍ഡയിലുള്ളൂ എന്ന് വ്യക്തം. അതുകൊണ്ടുതന്നെ സമനിലയില്‍പ്പോലും കലാശിക്കപ്പെടുന്ന തുല്യശക്തികളുടെ പോരാട്ടമാകും ശനിയാഴ്ചത്തെ മത്സരം.

ലോകകപ്പില്‍ ഏറ്റവുംമികച്ച നേട്ടം കൊയ്ത ഏഷ്യന്‍ ടീമാണ് ദക്ഷിണകൊറിയ. ഇത് എട്ടാംതവണയാണ് കൊറിയപ്പട ലോകകപ്പ് മത്സരത്തിനെത്തുന്നത്. എട്ടുവര്‍ഷംമുമ്പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമിഫൈനല്‍വരെ എത്താനായതാണ് ടീമിന്റെ ഏറ്റവുംവലിയ നേട്ടം. ഇക്കുറി യോഗ്യതാമത്സരറൗണ്ടില്‍ അപരാജിതരായാണ് ദക്ഷിണകൊറിയയുടെ വരവ്. ക്യാപ്റ്റന്‍ പാര്‍ക്ക് ജി സങ് തന്നെയാവും ടീമിന്റെ ആക്രമണ കുന്തമുന. ഏഷ്യയില്‍നിന്നുള്ള ഏറ്റവും പ്രശസ്തനായ ഫുട്‌ബോളര്‍ എന്ന പെരുമയുള്ള പാര്‍ക്ക് 2005 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി കളിക്കുന്നുണ്ട്. ടീം മൂന്നുതവണ പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തിയപ്പോഴും പാര്‍ക്ക് ഒപ്പമുണ്ടായിരുന്നു. പാര്‍ക്കിനുപുറമെ ലീചുങ് യോങ്, ചാഡു റി തുടങ്ങിയ താരങ്ങളും കൊറിയന്‍ ടീമിന് കരുത്തുപകരുന്നു.

ഇത് രണ്ടാംതവണയാണ് ഗ്രീസ് ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്. 1994ല്‍ അമേരിക്കയിലായിരുന്നു ടീമിന്റെ അരങ്ങേറ്റം. ആ മത്സരത്തെക്കുറിച്ചോര്‍ക്കാന്‍ പോലും ഗ്രീസ് ആരാധകര്‍ക്ക് ഇന്ന് താത്പര്യമുണ്ടാകില്ല. അന്ന് ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ് കണ്ണീരുമായി മടങ്ങാനായിരുന്നു യവനരുടെ വിധി. പിന്നീടൊരുതവണയും അവര്‍ക്ക് ലോകകപ്പ് അന്തിമ ബെര്‍ത്തില്‍ സ്ഥാനംപിടിക്കാനായതുമില്ല. പക്ഷേ, ടീമെന്ന നിലയ്ക്ക് ഗ്രീസിനെ എഴുതിത്തള്ളാന്‍ ആര്‍ക്കുമാവില്ലെന്നതാണ് സത്യം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2004ലെ യൂറോ കപ്പ്. അക്കുറി വന്‍ശക്തികളെയെല്ലാം കടപുഴക്കി കപ്പ് സ്വന്തമാക്കിയത് ഗ്രീസ് ടീമായിരുന്നു. ക്യാപ്റ്റന്‍ ജോര്‍ജിയോസ് കാരഗൂനിസ്, തിയോ ഫാനിസ് ഗീക്കാസ് എന്നിവരാണ് ടീമിന്റെ ശക്തികേന്ദ്രങ്ങള്‍. യോഗ്യതാറൗണ്ടുകളില്‍ പത്ത് ഗോളുകളടിച്ചുകൂട്ടി യൂറോപ്യന്‍ സോണിലെ ടോപ്‌സ്‌കോറര്‍ ആയിരുന്നു ഗീക്കാസ്.

ദക്ഷിണ കൊറിയ:

ശ്രദ്ധിക്കേണ്ട താരങ്ങള്‍: പാര്‍ക്ക് ജി സങ്, ലീ ചുങ് ചോങ്, ചാ ഡൂറി.

ഗ്രീസ്:

ശ്രദ്ധിക്കേണ്ട താരങ്ങള്‍: ജോര്‍ജിയോസ് കാരഗൂനിസ്, കോസ്റ്റാസ് കാറ്റ്‌സുരാനിസ്, തിയോഫാനിസ് ഗീക്കാസ്.


മണ്ടേലയ്ക്ക് സമ്മാനമായി പോര്‍ച്ചുഗല്‍ ജേഴ്‌സി

Posted on: 12 Jun 2010


മഗലിസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഇതിഹാസനായകന്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് പുതുമയേറിയ ഒരു സമ്മാനവുമായിട്ടായിരുന്നു പോര്‍ച്ചുഗല്‍ ടീം ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവ്. മണ്ടേലയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കാനെത്തിയ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിന്റെ ജേഴ്‌സി തന്നെ മണ്ടേലയ്ക്ക് നല്‍കി. പുറകില്‍ മണ്ടേലയുടെ പേരെഴുതിയ ജേഴ്‌സിയുടെ നമ്പര്‍ 91 ആയിരുന്നു. മണ്ടേലയുടെ പ്രായത്തെ സൂചിപ്പിക്കുന്നതാണ് 91 എന്ന അക്കം.

ജൊഹാനസ്ബര്‍ഗിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന മണ്ടേലയുടെ ക്ഷണം സ്വീകരിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ടീം കോച്ച് കാര്‍ലോസ് ക്വിറോസും അദ്ദേഹത്തിനെ കാണാന്‍ ചെന്നത്.

പോര്‍ച്ചുഗലിനെതിരെ ദ്രോഗ്ബ കളിക്കും

Posted on: 12 Jun 2010


ജൊഹാനസ്ബര്‍ഗ്: പോര്‍ച്ചുഗലിനെതിരെ ജൂണ്‍ 15ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഐവറികോസ്റ്റ് നായകന്‍ ദിദിയര്‍ ദ്രോഗ്ബ കളത്തിലിറങ്ങും. കൈയ്ക്ക് പരിക്കേറ്റു വിശ്രമിക്കുന്ന ദ്രോഗ്ബ പോര്‍ച്ചുഗലിനെതിരെ കളിക്കുമെന്ന് ടീം കോച്ച് സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍ തന്നെയാണ് സ്ഥിരീകരിച്ചത്.

'മത്സരം ഇന്നോ നാളെയോ ആണെങ്കില്‍ ദ്രോഗ്ബയ്ക്ക് കളിക്കാനാകില്ല. പക്ഷേ, അതിന് ഇനിയും ദിവസങ്ങളുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം പോര്‍ച്ചുഗലിനെതിരെ കളിച്ചേക്കും''- വെള്ളിയാഴ്ച ടീമിനൊപ്പം ജൊഹാനസ്ബര്‍ഗിലെത്തിയ എറിക്‌സണ്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. മരണഗ്രൂപ്പെന്നറിയപ്പെടുന്ന ഗ്രൂപ്പ് ജി യില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഉത്തരകൊറിയ എന്നിവര്‍ക്കൊപ്പമാണ് ഐവറി കോസ്റ്റ് മത്സരിക്കുന്നത്.

ബ്രിട്ടീഷ് സൈനികര്‍ക്ക് കാപ്പല്ലോയുടെ സന്ദേശം

Posted on: 12 Jun 2010


കാമ്പ് ബാസ്റ്റിയന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഒരു 'അതിവിശിഷ്ടവ്യക്തി'യുടെ സന്ദേശവുമായാണ് അഫ്ഗാനിസ്താനിലെ സ്വന്തം സൈനികരെ സന്ദര്‍ശിക്കാനെത്തിയത്. ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഫാബിയോ കാപ്പല്ലോയുടേതായിരുന്നു ആ കുറിമാനം. തെക്കന്‍ അഫ്ഗാനിസ്താനിലെ കാമ്പ് ബാസ്റ്റിയന്‍ സൈനികക്യാമ്പില്‍ വെച്ച് ബ്രിട്ടീഷ് സൈനികരെ അഭിസംബോധന ചെയ്ത ഡേവിഡ് കാമറോണ്‍ തന്നെ അത് വായിച്ചുകേള്‍പ്പിച്ചു. സ്വന്തം രാജ്യത്തിന്റെ യശസ്സുയര്‍ത്താനായി പൊരുതുന്ന സൈനികര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ യഥാര്‍ഥ നായകര്‍ അവരാണെന്നും വ്യക്തമാക്കുന്നുണ്ട്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ പോരാളികളോടേറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് സേനയ്ക്ക് വന്‍ആള്‍നാശം സംഭവിച്ചിരുന്നു. തുടര്‍ച്ചയായുള്ള തിരിച്ചടികളില്‍ ആത്മവീര്യം നഷ്ടപ്പെട്ട ബ്രിട്ടീഷ് സൈനികരെ ഉത്തേജിതരാക്കുവാനാണ് ഈ നടപടിയെന്നറിയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം അഫ്ഗാനിസ്താനിലെത്തി ബ്രീട്ടീഷ് സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹോളണ്ട് മിന്നി, ഫ്രാന്‍സ് മങ്ങി

Posted on: 06 Jun 2010



ആംസ്റ്റര്‍ഡാം: മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് സന്നാഹമത്സരത്തില്‍ ചൈനയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ (1-0) രണ്ടുവട്ടം ഫൈനല്‍ കളിച്ച ഹോളണ്ട് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഹംഗറിയെ തകര്‍ത്തു. മറ്റു കളികളില്‍ അമേരിക്ക ഓസ്‌ട്രേലിയയെയും (3-1) ദക്ഷിണാഫ്രിക്ക ഡെന്മാര്‍ക്കിനെയും (1-0) കീഴടക്കി.

രണ്ടാംപകുതിയില്‍ 68-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി ഡെങ് സോസിയാങ് ഫ്രീകിക്കിലൂടെ നേടിയ ഗോളിലാണ് ചൈന അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഭാരക്കുറവുള്ള ജബുലാനി പന്തിന്റെ കടുത്ത വിമര്‍ശകനായ ഫ്രഞ്ച് ഗോളി ഹ്യുഗോലോറിസിനെ തീര്‍ത്തും കബളിപ്പിക്കുന്നതായിരുന്നു ഗോള്‍പോസ്റ്റില്‍ നിന്ന് 25 മീറ്റര്‍ അകലെനിന്ന് ഡങ് എടുത്ത കിക്ക്.

സന്നാഹമത്സരത്തിലാണെങ്കിലും തോല്‍വിയില്‍ നിരാശയുണ്ടെന്ന് ഫ്രഞ്ച് കോച്ച് റെയ്മണ്ട് ഡൊമനെക് പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ തിയറി ഹെന്റി മൂന്നാം സന്നാഹ മത്സരത്തിലും നിക്കൊളാസ് അനല്‍ക്കയുടെ പകരക്കാരനായാണ് ഇറങ്ങിയത്. ആദ്യ പതിനൊന്നില്‍ സ്ഥാനം ഉറപ്പില്ലാത്തതിനാല്‍ ഹെന്റിക്ക് പകരം പാട്രിസ് എവ്‌രയാണ് ടീമിനെ നയിക്കുന്നത്. 4-3-3 ശൈലിയാണ് ഡൊമനെക് ചൈനയ്‌ക്കെതിരെയും പരീക്ഷിച്ചത്.

ഹംഗറിക്കെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സ്റ്റാര്‍ വിങ്ങര്‍ അര്യന്‍ റോബന്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി (64, 78). എന്നാല്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് റോബന്‍ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങി. മെക്‌സിക്കോ (2-1), ഘാന (4-1) ടീമുകള്‍ക്കെതിരെ ജയം നേടിയ കളികളിലും പരിക്കുണ്ടായിരുന്ന റോബന്‍ കളിച്ചിരുന്നില്ല. ആറാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് 1974-ലും 78-ലും ഫൈനലിലെത്തിയിരുന്ന ഹോളണ്ട് ആറ് തവണ ലക്ഷ്യം കണ്ടത്. റോബിന്‍ വാന്‍ വേഴ്‌സി (22), വെസ്‌ലി സെ്‌നെഡര്‍ (56), ക്യാപ്റ്റന്‍ വാന്‍ ബൊമ്മല്‍ (71), എല്യേറോ എലിയ (74) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

മത്സരഫലം

ഹോളണ്ട് 6- ഹംഗറി 1
ഫ്രാന്‍സ് 0- ചൈന 1
ഓസ്‌ട്രേലിയ 1- അമേരിക്ക 3
ദക്ഷിണാഫ്രിക്ക 1- ഡെന്മാര്‍ക്ക് 0

കന്നിക്കിരീടം തേടി സ്‌പെയിന്‍

Posted on: 06 Jun 2010

എം.പി. സുരേന്ദ്രന്‍


ഗ്രൂപ്പ് എച്ച്: സ്‌പെയിന്‍, ചിലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോണ്ടുറാസ്
സാധ്യത: സ്‌പെയിനും ചിലിയും മുന്നോട്ട്


കപ്പ് നേടാന്‍ സാധ്യതയുള്ള ടീമാണ് സ്‌പെയിന്‍. ഇത്രയധികം ഒത്തിണക്കമുള്ള ടീം ഈ ടൂര്‍ണമെന്റിലില്ല. ഓരോ സ്ഥാനത്തും മികച്ച കളിക്കാരുണ്ട്. അവരുടെ മുന്നേറ്റനിരയിലെ വിയയും ടോറസും ഗോള്‍ നേടുന്നതില്‍ പരസ്​പരം മത്സരിക്കുന്നവരാണ്. പക്ഷേ, വന്‍ മത്സരങ്ങള്‍ നേരിടുമ്പോള്‍ സ്‌പെയിന്‍ അടി പതറുന്നതാണ് കാണുന്നത്. ഒരൊറ്റ മനസ്സോടെ കളിച്ച് യൂറോ ചാമ്പ്യന്‍ഷിപ്പ് നേടിയതാണ് അവരുടെ സമീപകാല നേട്ടം. കോണ്‍ഫെഡറേഷന്‍സ് കപ്പ് ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയപ്പോള്‍ സ്‌പെയിനിന് ആ മികവ് പുലര്‍ത്താനായില്ല. ലോകകപ്പില്‍ താരതമ്യേന അപകടം കുറഞ്ഞ ഗ്രൂപ്പ് അവര്‍ക്ക് ആശ്വാസം നല്കുന്നുണ്ട്. സ്‌പെയിനിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ ലോകകപ്പ്, അവര്‍ക്കൊരു തുറന്ന അവസരമാണ്. ഏറ്റവും മികച്ച മധ്യനിരയും പ്രതിരോധവും മുന്നേറ്റ നിരയും തമ്മിലുള്ള പരസ്​പര ബന്ധവും ടീമിന്റെ കരുത്ത് എന്തെന്ന് കാണിക്കുന്നു. കളിയില്‍ വിസ്മയകരമായ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന ജെറാര്‍ഡ്, പിക്വെ, ആന്ദ്രേ ഇനിയേസ്റ്റ, ഫാബ്രിഗസ്, ബുപ്‌ക്കെറ്റ്‌സ് തുടങ്ങിയ കളിക്കാര്‍ സ്‌പെയിനിന്റെ അനുകൂല ഘടകമാണ്. പക്ഷേ, പരിക്കാണ് ടീമിനെ അലട്ടുന്ന ഗുരുതരമായ പ്രശ്‌നം. ടോറസ്, ഇനിയേസ്റ്റ, സാവി, ഫാബ്രിഗാവ് എന്നിവരൊക്കെ പൂര്‍ണമായും ഫിറ്റല്ലാത്തത് കൊച്ച് ഡെല്‍ ബോവ്ക്കിനെ കുഴക്കുന്നു.

ഓരോ കളി കഴിയുമ്പോഴും കൂടുതല്‍ മെച്ചപ്പെടുന്ന ചിലി, രണ്ടാം റൗണ്ടില്‍ കടക്കാനാണ് ശ്രമിക്കുന്നത്. അര്‍ജന്റീനയുടെ മുന്‍ പരിശീലകനായ മാഴ്‌സലോ ബിയേല്‍സയുടെ നേതൃത്വത്തില്‍ ചിലിയുടെ യുവ ടീം ഗംഭീരമായ വിജയങ്ങളാണ് വെട്ടിപ്പിടിച്ചിട്ടുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിനെയും ഹോണ്ടുറാസിനെയും മറികടക്കാന്‍, ചിലിക്ക് അത്ര വിയര്‍പ്പൊഴുക്കേണ്ടി വരില്ല. സ്‌പെയിനുമായുള്ള കളിയാണ് നിര്‍ണായകമെന്ന് കോച്ച് പറയുന്നു. സ്‌പെയിന്‍-ചിലി മത്സരം എല്ലാവരും ഉറ്റുനോക്കുന്നു.

ചിലിയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള മത്സരവും നിര്‍ണായകമാവും. പരിക്കുപറ്റിയ, മികച്ച കളിക്കാര്‍ പുറത്തുപോയതാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്. സെന്‍ഡറോസ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ഹാക്കന്‍ യാക്കിനും ബാര്‍നെറ്റയും വഡാലിനോയും ടീമിനു വേണ്ടി നൂറുശതമാനവും സമര്‍പ്പിക്കുന്നവരാണ്. സ്വിസ് ടീം കരുത്തരാണെങ്കിലും എതിരാളികളുടെ ശക്തിയെ മറികടക്കാന്‍ കഴിയുമോ എന്നാണവര്‍ നോക്കുന്നത്.

ടിക്കറ്റിന് തീവില, കളികാണാന്‍ മൊബൈല്‍

Posted on: 27 May 2010


ജൊഹാനസ്ബര്‍ഗ്: ടിക്കറ്റെടുത്ത് സ്റ്റേഡിയത്തില്‍പ്പോയി ലോകകപ്പ് കാണാന്‍ അവസരമില്ലാത്ത ആഫ്രിക്കക്കാര്‍ക്കായി ഫിഫ മൊബൈല്‍ ടി.വി. സംപ്രേഷണം ലക്ഷ്യമിടുന്നു. ആഫ്രിക്കയുടെ സാമ്പത്തിക പരാധീനത മുന്‍കൂട്ടിക്കണ്ട ഫിഫ, ആകെയുള്ള മുപ്പത് ലക്ഷം ടിക്കറ്റുകളില്‍ നാല്‍പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍മാത്രമാണ് ആഫ്രിക്കക്കാര്‍ക്കായി നീക്കിവെച്ചത്. അതില്‍ ചെലവായത് പതിനായിരത്തിലേറെമാത്രം. ആഫ്രിക്കയില്‍നിന്നും ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ള നൈജീരിയ, ഘാന, കാമറൂണ്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളിലെ മാത്രം ജനസംഖ്യ 22.50 കോടിയോളമാണ്.

ദക്ഷിണാഫ്രിക്കയുടെ വിനോദസഞ്ചാരവകുപ്പുമന്ത്രി മാര്‍ട്ടിനസ് വാന്‍ ഷാല്‍ക്വിക്ക് പുറത്തുവിട്ട കണക്കനുസരിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുനിന്നും ലോകകപ്പ് കാണാനെത്തുന്ന ആഫ്രിക്കക്കാരുടെ എണ്ണം 11,300 മാത്രമാണ്. അതേസമയം, ആഫ്രിക്കയ്ക്കു പുറത്തു നിന്നും 2,30,000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ആഫ്രിക്കയ്ക്ക് പുറത്തുനിന്ന് ഏഴരലക്ഷത്തോളം പേര്‍ വരുമെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. അതാണ് രണ്ടരലക്ഷത്തോളമായി ചുരുങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ സുരക്ഷാപ്രശ്‌നങ്ങളാണ് വിദേശികളെ ആഫ്രിക്കന്‍ സവാരിയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്.

ടിക്കറ്റിന്റെ കനത്ത വിലയും യാത്രാപ്രശ്‌നങ്ങളുമെല്ലാം ലോകത്തിലെ ഏറ്റവും ദരിദ്രമായ ഉപഭൂഖണ്ഡത്തിലെ നാട്ടുകാരുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ദക്ഷിണാഫ്രിക്കക്കാര്‍ക്ക് 15 ഡോളര്‍ നിരക്കിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. ആഫ്രിക്കയിലെ ഇതരരാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയെക്കാള്‍ സാമ്പത്തികമായി പിന്നാക്കമാണെങ്കിലും അവര്‍ ടിക്കറ്റിന് വിദേശികള്‍ക്കുള്ള നിരക്കായ 80 ഡോളറിനുമേല്‍ മുടക്കണം. വിമാനയാത്രാച്ചെലവും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഫിഫ മൊബൈല്‍ ടിവി സംപ്രേഷണത്തിന് ഊന്നല്‍ കൊടുക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ മൊബൈല്‍ഫോണ്‍ വിപണിക്കും ഇത് പുത്തനുണര്‍വു നല്‍കിയേക്കുമെന്നാണ് പ്രതീക്ഷ. യു.എന്‍ കഴിഞ്ഞമാസം പുറത്തുവിട്ട കണക്കനുസരിച്ച് 2003 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ആഫ്രിക്കയിലെ മൈാബൈല്‍ ഉപഭോക്താക്കളില്‍ 54 ശതമാനം വര്‍ധനയുണ്ടായി. ഉപഭൂഖണ്ഡത്തില്‍ 35 കോടിയോളം ഉപഭോക്താക്കളുണ്ടെന്നാണ് നിലവിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലോകകപ്പിലെ മത്സരങ്ങളുടെ സമയവും മൊബൈല്‍ ടി.വി. പ്രേക്ഷകരുടെ എണ്ണംകൂട്ടും. ലാഗോസ്, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരിച്ചുപോകുന്ന അവസരത്തിലാണ് മിക്ക കളികളും സംപ്രേഷണംചെയ്യുന്നത്. നിരത്തുകളിലെ വാഹനത്തിരക്കും മറ്റുംകാരണം വീട്ടിലേക്ക് തിരികെയുള്ള ഇവരുടെ യാത്ര പലപ്പോഴും മൂന്നോ നാലോ മണിക്കൂര്‍ എടുക്കുന്നത് സാധാരണയായതിനാല്‍ ഈ സമയം ഇവര്‍ മൊബൈല്‍ ടി.വിയിലേക്ക് തിരിയുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.

No comments:

Post a Comment