Friday, June 11, 2010

ഇക്കുറി കിരീടം സ്‌പെയിനിന് (ഇതൊരു പ്രവചനം മാത്രം)

ഇക്കുറി കിരീടം സ്‌പെയിനിന് (ഇതൊരു പ്രവചനം മാത്രം)

Posted on: 11 Jun 2010



ഈ ലോകകപ്പ് സ്‌പെയിനിന്. ലോകകപ്പ് കണ്‍മുന്നില്‍നില്‍ക്കെ, ഇത്തരമൊരു പ്രവചനം മറ്റ് ടീമുകളുടെ ആരാധകരെ ദേഷ്യം പിടിപ്പിക്കുമെന്നതില്‍ സംശയമില്ല. ആദ്യ ദിവസംതന്നെ പ്രവചനങ്ങള്‍ വെറുതെയായേക്കാം. പക്ഷേ, ബ്രസീലിനെ പരാജയപ്പെടുത്തി, സ്‌പെയിന്‍ ഇക്കുറി ലോക ചാമ്പ്യന്മാരാകുമെന്നാണ് പ്രവചനം. കായിക മത്സരങ്ങളുടെ ഫലങ്ങള്‍, കമ്പ്യൂട്ടര്‍ വിശകലനത്തിലൂടെ പ്രവചിക്കുന്നതില്‍, മുമ്പും മികവുകാട്ടിയിട്ടുള്ള ഇ.എ.സ്‌പോര്‍ട്‌സാണ് ലോകകപ്പിന്റെ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഫൈനലില്‍, ബ്രസീലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാകും സ്‌പെയിന്‍ തോല്പിക്കുകയെന്നും ഇ.എ. സ്‌പോര്‍ട്‌സ് പ്രവചിക്കുന്നു. ഏഴുഗോളുകളോടെ, ടൂര്‍മെന്റിലെ ടോപ്‌സ്‌കോറര്‍ പദവി സ്‌പെയിനിന്റെ ഡേവിഡ് വിയ സ്വന്തമാക്കുമെന്നും ഫൈനല്‍ വരെയുള്ള പ്രകടനമികവില്‍, കക്കാ ടൂര്‍ണമെന്റിന്റെ താരമാകുമെന്നുമാണ് പ്രവചനം.

ടൂര്‍ണമെന്റിലെ ഫൈനല്‍ വരെയുള്ള എല്ലാ റിസള്‍ട്ടുകളും ഇ.എ. സ്‌പോര്‍ട്‌സ് പ്രവചിക്കുന്നുണ്ട്. ഫൈനലില്‍, സ്‌പെയിന്‍ 3-1ന് ജയിക്കുമെന്ന് മാത്രമല്ല, അതിലാരൊക്കെ, എത്രാമത്തെ മിനിറ്റില്‍ സ്‌കോര്‍ ചെയ്യുമെന്നും കമ്പ്യൂട്ടര്‍ വിശകലനത്തില്‍ പറയുന്നു. ആറാം കിരീടം കൈപ്പിടിയിലായി എന്നുതോന്നിപ്പിച്ചശേഷമാകും ബ്രസീല്‍ കീഴടങ്ങുക. ഒരു ഗോളിന് തുടക്കത്തിലേ അവര്‍ മുന്നിലെത്തും. 30-ാം മിനിറ്റില്‍ ഫെലിപ് മെലോയിലൂടെ ഗോളാണ് ബ്രസീലിന് ലീഡ് സമ്മാനിക്കുക. എന്നാല്‍, ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറുന്ന ഡേവിഡ് വിയ 42-ാം മിനിറ്റില്‍ സ്‌പെയിനെ ഒപ്പമെത്തിക്കും. ആന്ദ്രെ ഇനിയേസ്റ്റയുടെ പാസ്സില്‍നിന്നാവും ഈ ഗോള്‍. 61-ാം മിനിറ്റില്‍ വിയ നേടുന്ന ഗോളില്‍ സ്‌പെയിന്‍ മുന്നിലെത്തും. 88-ാം മിനിറ്റില്‍ സെസ്‌ക് ഫാബ്രിഗസ് ചരിത്രത്തിലെ ആദ്യ ലോകകകിരീടം സ്‌പെയിനിന് സമ്മാനിക്കും.

ഇംഗ്ലണ്ടും അര്‍ജന്റീനയും ടൂര്‍ണമെന്റില്‍ ആരാധകരെ മോഹിപ്പിക്കുമെങ്കിലും ഇവരുടെ കുതിപ്പ് സെമി ഫൈനലോടെ അവസാനിക്കും. സെമിയില്‍, അര്‍ജന്റീനയെ സ്‌പെയിന്‍ 2-1ന് പരാജയപ്പെടുത്തും. ബ്രസീല്‍-ഇംഗ്ലണ്ട് മത്സരം നിശ്ചിതസമയത്ത് 2-2 സമനിലയിലാകുമെങ്കിലും പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്രസീല്‍ 5-4ന് വിജയിക്കും.

ഇ.എ. സ്‌പോര്‍ട്‌സ് മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രവചനങ്ങളും സ്‌പെയിനിനാണ് സാധ്യത കല്‍പ്പിക്കുന്നത്. ബി.ബി.സി. ലോകമെമ്പാടുമായി നടത്തിയ വോട്ടെടുപ്പില്‍, സ്‌പെയിന്‍ കിരീടം നേടുമെന്നാണ് പ്രവചനം. അര്‍ജന്റീനയും ഇംഗ്ലണ്ടും ബ്രസീലും സെമിയിലെത്തുമെന്നും ബി.ബി.സി. പണ്ഡിതര്‍ വിലയിരുത്തുന്നു. ഫൈനലില്‍, സ്‌പെയിനും ബ്രസീലുമാകും ഏറ്റുമുട്ടുക. അര്‍ജന്റീന മൂന്നാം സ്ഥാനക്കാരാകും.

No comments:

Post a Comment